Thiruvananthapuram

പൊതുവിപണിക്ക് പിന്നാലെ കെപ്‌കോയും കോഴിവില കൂട്ടി; കിലോയ്ക്ക് 31 രൂപ വരെ വർധന

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില വൻതോതിൽ വർധിക്കുന്നതിനിടെ പൊതുമേഖലാ സ്ഥാപനമായ കെപ്‌കോയും (കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്‌മെന്റ് കോർപറേഷൻ) നിരക്കുകൾ കുത്തനെ കൂട്ടിയതോടെ തിരിച്ചടിയാവുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കാണ്. പുതിയ വിലവർധനവ് ഞായറാഴ്ച മുതൽ നിലവിൽ വന്നു.

കെപ്‌കോയുടെ വിവിധ ഉൽപ്പന്നങ്ങൾക്ക് കിലോയ്ക്ക് 8 രൂപ മുതൽ 31 രൂപ വരെയാണ് ഉയർത്തിയത്. ജനപ്രിയ ഇനമായ ജനതാ ചിക്കന്റെ വില 147 രൂപയിൽ നിന്ന് 159 രൂപയായി വർധിച്ചു.

ഫ്രഷ് ചിക്കന് കിലോയ്ക്ക് 19 രൂപയും കോഴിക്കാലിന് കിലോയ്ക്ക് 31 രൂപയുമാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്.കോഴിത്തീറ്റയുടെ അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ വില വർധിച്ചതും ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതുമാണ് ഈ നീക്കത്തിന് കാരണമെന്ന് കെപ്‌കോ മാനേജിങ് ഡയറക്ടർ കെ.എൻ. നൗഷാദ് അലി വ്യക്തമാക്കി.

കനത്ത സാമ്പത്തിക നഷ്ടത്തിൽ നിന്ന് സ്ഥാപനത്തെ രക്ഷിക്കാനാണ് വില പരിഷ്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലെ പൊതുവിപണിയിൽ ബ്രോയിലർ ചിക്കന്റെ നിരക്ക് നിലവിൽ കിലോയ്ക്ക് 160 രൂപ മുതൽ 198 രൂപ വരെയെത്തി നൽനിൽക്കുകയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതും ആഭ്യന്തര ഫാമുകൾ കനത്ത പ്രതിസന്ധിയിലായതും വിലവർധനവിന്റെ ആഘാതം കൂട്ടി.
സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിച്ചതിനൊപ്പം, ഹോട്ടലുകൾ, കാറ്ററിങ് മേഖല, ചെറുകിട തട്ടുകടകൾ എന്നിവയുടെ പ്രവർത്തന ചെലവും ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്.

Related Articles

Back to top button