മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം, പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും ; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം ധന സഹായം നൽകുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രി സഭാ യോഗം. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം ധന സഹായം നൽകാനും, ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി. പുറമ്പോക്ക് ഭൂമയിൽ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ നൽകും. സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനം.
പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും. ബാച്ചുകൾ ഷിഫ്റ്റ് ചെയ്യാനും താത്ക്കാലിക ബാച്ചുകൾ അനുവദിക്കാനുംതീരുമാനിച്ചു. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10% ആയി ഉയർത്തും. നിലവിൽ 20 ശതമാനം സീറ്റ് വർദ്ധനവ് ഏർപ്പെടുത്തിയ 7 ജില്ലകളിൽ സീറ്റിൻറെ ആവശ്യകത ഉണ്ടാവുകയാണെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർദ്ധനവ് അനുവദിക്കും.
കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ എച്ച്. വൈശാഖിൻറെ കുടുംബം വീടുനിർമ്മാണത്തിനായി എടുത്ത 27.5 ലക്ഷം രൂപ ബാങ്ക് വായ്പയിൽ അടക്കാൻ ബാക്കിയുള്ള തുകയിൽ സൈനികക്ഷേമ വകുപ്പിൽ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകാൻ തീരുമാനിച്ചു. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനിൽ സന്തോഷിൻറെ ഭാര്യ റംല, ശരത് ഭവനിൽ ശ്യാംകുമാർ എന്നിവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.
സന്തോഷ് റംല ദമ്പതികളുടെ മൂന്ന് പെൺമക്കളെയും ശ്യാംകുമാറിൻറെ രണ്ട് മക്കളെയും സ്നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തും. സന്തോഷ്- റംല ദമ്പതികളുടെ കുട്ടികൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വച്ച് നൽകുവാനും തീരുമാനിച്ചു.





