
കോഴിക്കോട് : കൊയിലാണ്ടി ‘‘പള്ളിപ്പറമ്പിലെ ഖബറിൽക്കിടക്കുന്നവൻ എങ്ങനെയാ പരീക്ഷയെഴുതുക’’ -മോണോ ആക്ടിൽ കുട്ടികളുടെ പ്രകടനംകണ്ട് മതിമറന്നിരുന്നവർ ഒന്ന് മൗനത്തിലായി. മുഖത്തെ ചിരി മാഞ്ഞു. നോവായി ഇന്നും മനസ്സിലുള്ള ഷഹബാസായും ഉമ്മയും ഉപ്പയുമായെല്ലാം വേദിയിലെത്തിയത് പയ്യോളി തൊറയൂർ ജിയുപി സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിനിയായ ഇഷാനി ശ്രീവാസാണ്.
മോണോ ആക്ടിനുള്ള വിഷയങ്ങൾ പലത് അന്വേഷിച്ചാണ് വിദ്യാർഥിസംഘർഷത്തിൽ താമരശ്ശേരിയിൽ മരിച്ച പത്താംതരം വിദ്യാർഥിയായിരുന്ന ഷഹബാസിന്റെ കഥ ഇഷാനി അരങ്ങിലെത്തിച്ചത്. നിറഞ്ഞ കൈയടികളോടെയാണ് ഷഹബാസിന്റെ കഥ കാണികൾ സ്വീകരിച്ചത്. എ ഗ്രേഡും നേടി. അധ്യാപികയായ രമ്യയുടെയും കെഎസ്ആർടിസി ജീവനക്കാരൻ ശ്രീവാസിന്റെയും മകളാണ്. റിട്ട. അധ്യാപകനായ സത്യനാഥനാണ് ഇഷാനിയെ മോണോ ആക്ട് അഭ്യസിപ്പിച്ചത്.





