
ചെങ്ങമനാട്: എം.ഡി.എം.എ വിൽപന നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെങ്ങമനാട് കപ്രശേരി കല്ലിൽ വീട്ടിൽ അഖിലിനെയാണ് (26) നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ഓട്ടോയിൽ നിന്ന് 1.910 മില്ലി ഗ്രാം എം.ഡി.എം.എയും രാസലഹരി തൂക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പൊലീസ് കണ്ടെടുത്തു.
പട്രോളിങ്ങിനിടെ കപ്രശ്ശേരിയിൽ വച്ചാണ് സംശയം തോന്നിയ പൊലീസ് സംഘം അഖിലിനെ ഓട്ടോ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു . പൊലീസിനെ കണ്ടപാടെ അഖിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ചെറിയ ഡപ്പികളിലും സിപ്പ് ലോക്ക് കവറുകളിലുമായി ഓട്ടോയിലെ ഡാഷ്ബോർഡിലാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നത് . വിൽപനക്കായാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും ഇയാൾ എത്രനാളായി ലഹരിപദാർഥങ്ങൾ വിൽപന നടത്തിവരുന്നത് സംബന്ധിച്ച് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.





