
മാവൂർ : പേയിളകിയ കുറുക്കന്റെ കടിയേറ്റ ആറുവളർത്തുമൃഗങ്ങൾ ചത്ത മാവൂർ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രദേശത്ത് ബോധവത്കരണം നടത്തി. രണ്ട് വളർത്തുനായ്ക്കളും രണ്ട് പശുക്കളും രണ്ട് പോത്തുമാണ് കഴിഞ്ഞദിവസങ്ങളിൽ ചത്തത്.
പേലക്ഷണങ്ങൾ പ്രകടിപ്പിച്ചാണ് ഇവയെല്ലാം ചത്തത്. 25 ദിവസം മുമ്പാണത്രെ വളർത്തുമൃഗങ്ങൾക്ക് കുറുക്കന്റെ കടിയേറ്റത്. ആടുകൾക്കും കടിയേറ്റതായി പറയപ്പെടുന്നു. വിവരമറിഞ്ഞ് മാവൂർ വെറ്ററിനറി സർജൻ ഡോ. കെ.ആർ. ബിന്ധ്യയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയും മുഴുവൻ വളർത്തുമൃഗങ്ങൾക്കും കുത്തിവെപ്പ് നൽകുകയുംചെയ്തു. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനംനടത്തി. ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജുവിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ബിജിലി ഭാസ്കറും മാവൂർ വെറ്ററിനറി സർജൻ ഡോ. കെ.ആർ. ബിന്ധ്യ, ഗ്രാമപ്പഞ്ചായത്തംഗം കെ.സി. വാസന്തി വിജയൻ എന്നിവരും അനുഗമിച്ചു.





