
കൊയിലാണ്ടി: സ്കൂൾ കലോത്സവത്തിൽ നിന്നും പടിയിറങ്ങുമുമ്പേ അരങ്ങിൽ അടയാളപ്പെടുത്തിയ ഉത്തര അഭിനയ പ്രതിഭ തന്നെ. ഏകാഭിനയത്തിൽ തുടർച്ചയായി നാലാം വർഷവും സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക്.
ജന്മി-മാടമ്പികൾ അരങ്ങ് വാഴുന്ന കാലത്ത് പെണ്ണിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ കഥ പറയുന്ന “ചൂടിക്കാരി ജാനകി “യെ ആവിഷ്ക്കരിച്ചാണ് വടകര പുത്തൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഉത്തര എം മോണോ ആക്റ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേയിഡും സ്വന്തയാക്കിയത്.
“ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ് ” യുഎ ഖാദറിൻ്റെ കഥയാണ് ഏകാഭിനയത്തിനായി ഉത്തര തെരഞ്ഞെടുത്തത്. പ്രമുഖ നാടക പ്രവർത്തകനായ സത്യൻ മുദ്രമാണ് ഉത്തരയെ പരിശീലിപ്പിച്ചത്.
നാടോടി നൃത്തത്തിലും ഉത്തര സംസ്ഥാന കലോത്സവ വേദിയിൽ എത്തിയിട്ടുണ്ട്. എംടി എഴുത്തിൻ്റെ ആത്മാവ് എന്ന നാടകത്തിൽ വേലായുധനെ അവതരിച്ചിക്കുന്ന ഗുരു സത്യൻ മാസ്റ്ററോടൊപ്പം ഉത്തര ദ്രൗപതി , സൈനബ, അമ്മുകുട്ടിയായും നാടകത്തിൽ വേഷമിടുന്നുണ്ട്.
വില്യാപ്പള്ളി സരോവരം പ്രവാസിയായ മനോജിൻ്റെയും പോസ്റ്റ്മാഷായിരുന്ന സജിനയുടെയും മകളാണ്. സ്നേഹിയാണ് മൂത്ത സഹോദരി. തൃശ്ശൂരിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തോടെ ഉത്തരയെന്ന മിടുക്കി സ്കൂൾ കലോത്സവ വേദിയിൽ നിന്ന് പടിയിറങ്ങും.





