
ബീജിങ് : കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് ചൈന. രാജ്യത്തേക്ക് എത്തുന്നവർക്ക് ഇനി നെഗറ്റീവ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമല്ല. ശനിയാഴ്ച മുതലാണ് പുതിയ ഇളവ് പ്രാബല്യത്തിൽ വരിക.
സീറോ കോവിഡ് നയത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചത്.പി.സി.ആർ ടെസ്റ്റിന് പകരം 48 മണിക്കൂറിന് മുമ്പെടുത്ത ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് ഇനി രാജ്യത്ത് പ്രവേശിക്കാനാകും. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ്ങാണ് ഇക്കാര്യ അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ചൈന തുടരുകയാണ്. ലോക്ഡൗണും കൂട്ടപരിശോധനയുമെല്ലാം ചൈന ഇതിന്റെ ഭാഗമായി നടത്തിയിരുന്നു.
എന്നാൽ, നിയമങ്ങൾ സമ്പദ്വ്യവസ്ഥയെ ബാധിച്ചതോടെ വിവിധയിടങ്ങളിൽ പ്രതിഷേധമുയർന്നു. ഇതോടെ സീറോ കോവിഡ് നയത്തിൽ ഇളവ് അനുവദിക്കാൻ സർക്കാർ നിർബന്ധധിതമായി. കഴിഞ്ഞ മാസം എല്ലാ തരത്തിലുമുള്ള വിസകളും ചൈന പുനഃസ്ഥാപിച്ചിരുന്നു.
ടൂറിസം രംഗത്ത് ഉൾപ്പടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് വിസകൾ പുനഃസ്ഥാപിച്ചത്. എന്നാൽ, കോവിഡ് പരിശോധന വെല്ലുവിളിയാവുമെന്ന് വ്യക്തമായതോടെയാണ് ഇതിലും ഇളവ് അനുവദിച്ചത്.





