
തിരുവനന്തപുരം: വൃദ്ധയെ ആക്രമിച്ചു മാല കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. ചെമ്മരുതി സ്വദേശി ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് വൈകുന്നേരം 6.30 ഓടെ വർക്കല ശ്രീനിവാസപുരം കൃഷ്ണ നിവാസിൽ തൊണ്ണൂറ്റിനാല് കാരിയായ ദേവകിയെ ആക്രമിച്ചു മാല കവരാൻ ശ്രമിച്ചത്.
വീടിന്റെ ഹാളിൽ ടി വി കണ്ടിരുന്ന ദേവകിയുടെ കഴുത്തിൽ പ്രതി ശക്തിയായി അമർത്തി പിടിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ദേവകി ബഹളം വച്ചതിനെ തുടർന്ന് മകനായ കൃഷ്ണൻ ഓടി എടുത്തുകയും തടയാൻ ശ്രമിച്ച കൃഷ്ണനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന് നാട്ടുകാർ ഓടി കൂടിയെങ്കിലും പ്രതിയെ പിടിക്കാനായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് യുവാവ് ആദ്യം ദേവകിയമ്മയുടെ മാല കവരാൻ ശ്രമിച്ചത്. രാത്രി ഒമ്പതരയോട് കൂടി ഇതേ യുവാവ് വീട്ടിലെത്തുകയും ദേവകിയമ്മയുടെ വാ പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമം നടകത്തുകയായിരുന്നു.
രംഗം നേരിൽ കണ്ടുവന്ന മരുമകൾ രമണി അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് രമണിയെയും ആക്രമിക്കുകയായിരുന്നു. അന്ന് രമണിക്ക് വീഴ്ചയുടെ ആഘാതത്തിൽ നിലത്തിടിച്ച് പല്ല് നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ അയിരൂർ പൊലീസിൽ ദേവകി പരാതി നൽകിയിരുന്നു. അയിരൂർ എസ് ഐ സജിത് സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.





