
കോട്ടയം: കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി സലിം മൻസിലിൽ സലീമിന്റെ മകൻ അജ്മൽ (20)), വർക്കല മേൽവട്ടൂർ വിളയിൽ ബാബുവിന്റെ മകൻ വജൻ (21 എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ അയർക്കുന്നം കൊങ്ങാണ്ടൂർ പന്നഗംതോട് മുടപ്പാലത്താണ് സംഭവം. ഇവരുടെ സഹപാഠിയായ പാദുവ സ്വദേശിയുടെ കാലൊടിഞ്ഞ് പരിക്കേറ്റ് വിശ്രമത്തിലാണ്. സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു മരിച്ചവർ ഉൾപ്പെടുന്ന നാലംഗ സംഘം.
സഹപാഠിയെ കണ്ട് മടങ്ങവെ പന്നഗംതോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിച്ചു. അയർക്കുന്നം പൊലീസെത്തിയ ശേഷമാണ് സമീപവാസികളും വിവരം അറിഞ്ഞത്. തുടർന്ന് പാലായിൽനിന്ന് അഗ്നിരക്ഷാസേനയെത്തി അവശനിലയിലായിരുന്ന ഇരുവരെയും കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരാളുടെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം കിടങ്ങൂരിലെ ആശുപത്രിയിലുമാണ്. കൊല്ലം ട്രാവൻകൂർ കോളജിലെ നഴ്സിങ് വിദ്യാർഥികളാണ് ഇരുവരും.





