വെള്ളക്കെട്ടിൽ ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമം; കോട്ടയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരൺ (30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയോടെ വീടിന് സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുകയായിരുന്നു. ഇത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാണാതായ ശരണിനായുള്ള തിരച്ചിൽ പ്രദേശത്ത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയിരുന്നു.
മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കോട്ടയം എം.സി റോഡിലടക്കം കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിലവിൽ കോട്ടയത്ത് മഴ മാറിനിൽക്കുന്നത് ആശ്വാസകരമാണെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ദുരിതബാധിതരായ ആളുകളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.





