
പാലക്കാട് : അട്ടപ്പാടിയിലും, നെല്ലിയാമ്പതിയിലും കാട്ടനകൾ ജനവാസ മേഖലയിലിറങ്ങി. അട്ടപ്പാടിയിലെ തമിഴ്നാട് അതിർത്തിയായ മുള്ളിയിലാണ് കുട്ടിയാനകൾ ഉൾപ്പടെയുള്ള ആനക്കൂട്ടം ഏറെ നേരം റോഡിൽ നിലയുറപ്പിച്ചത്.
ഇതേ സമയം നെല്ലിയാമ്പതി നൂറടി ജംഗ്ഷനില്‍ ഒറ്റയാനിറങ്ങിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു. അട്ടപ്പാടിയിൽ നിന്നും തമിഴ്നാട്ടിലെ മഞ്ചൂരിലേക്ക് പോകുന്ന റോഡിലാണ് കാട്ടാനക്കൂട്ടം ഏറെ നേരം ഗതാഗതം തടസപ്പെടുത്തിയത്.
കൊമ്പനാനയും പിടിയാനകളും കുട്ടിയാനകളും ഉൾപ്പെടുന്ന ആനക്കൂട്ടമാണ് ഗതാഗതം തടസപ്പെടുത്തി റോഡിൽ നിന്നത്. ചെറു വാഹനങ്ങൾ ഹോൺ മുഴക്കിയെങ്കിലും ആനക്കൂട്ടം റോഡിൽ നിന്നും മാറാന്‍ തയ്യാറായില്ല.
കോയമ്പത്തൂരിൽ നിന്നും മഞ്ചൂരിലേക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് കാട്ടാനകൾ വഴിമാറാന്‍ തയ്യാറായത്. ഈ കാട്ടനക്കൂട്ടത്തിലെ ഒരു ആനയാണ് കഴിഞ്ഞമാസം വിനോദ സഞ്ചാരികളുടെ കാറിന് നേരെ പാഞ്ഞടുത്തത്.
പുലർച്ചെ രണ്ടരയോടെയാണ് നെല്ലിയാമ്പതി നൂറടി ജംഗ്ഷനിൽ ഒറ്റയാനിറങ്ങിയത്. ഏറെ നേരം ജനവാസ മേഖലയിൽ തുടർന്ന ശേഷമാണ് ഒറ്റയാനും കാടുകയറാന്‍ തയ്യാറായത്.





