
കോഴിക്കോട് : അഴിമതി നടത്താൻവേണ്ടിമാത്രം ജനവാസകേന്ദ്രത്തിൽ മലിനജലസംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ തീരുമാനം മാറ്റുന്നതുവരെ മുസ്‌ലിം യൂത്ത് ലീഗും യു.ഡി.എഫും സമരരംഗത്തുണ്ടാകുമെന്നും എന്തുവിലകൊടുത്തും അത് തടയുമെന്നും എം.കെ. മുനീർ എം.എൽ.എ. പറഞ്ഞു. ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കോർപ്പറേഷൻ ഓഫിസിനു മുന്നിൽ നടത്തിയ രാപകൽസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തീവെട്ടിക്കൊള്ള നടത്താൻ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ വൻസംഘം പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങളായി നമ്പർ ലഭിക്കാത്ത കെട്ടിടങ്ങൾ സി.പി.എം. ലോക്കൽ സെക്രട്ടറി വാങ്ങുന്നതോടെ നമ്പർ ലഭിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. കോടികൾ ചെലവഴിച്ച സുതാര്യസംവിധാനം കോർപ്പറേഷനിൽ ഉണ്ടായിരിക്കെ ലോഗിനും പാസ്‌വേഡും ചോർത്തി പുറത്തുനിന്ന് വ്യാജനമ്പറുകൾ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെട്ടിടനമ്പർ ക്രമക്കേടിന് കൂട്ടുനിന്ന മേയർ രാജിവെക്കുക, ജനവാസമേഖലയിലെ മലിനജലസംസ്കരണപ്ലാന്റിൽനിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ, കെ.എം.എ. റഷീദ്, എം.എ. റസാഖ്, എൻ.സി. അബൂബക്കർ, അഹമ്മദ് പുന്നക്കൽ, നാസർ എസ്റ്റേറ്റ്മുക്ക്, ടി.പി.എം. ജിഷാൻ, കെ. മൊയ്തീൻകോയ, കോർപ്പറേഷൻ പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, ഫൈസൽ പള്ളിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.





