അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിലാക്കും; സ്‌കൂൾ തുറക്കുന്നതില്‍ തീരുമാനം കോടതി വിധിക്ക് ശേഷമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്‍ കേസിലെ സുപ്രീംകോടതി വിധി അറിഞ്ഞശേഷം മാത്രമായിരിക്കും സ്കൂൾ തുറക്കുന്നതിൽ തീരുമാനം. നിലപാട് വകുപ്പ് സർക്കാരിന് രേഖാമൂലം നൽകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്നവരെ ഉൾക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒക്ടോബർ നാല് മുതൽ അവസാന വർഷം ബിരുദ-ബിരാദാനന്തര ക്ലാസുകൾ തുടങ്ങാനുള്ള ഒരുക്കം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. എല്ലാവർക്കും ഒരുമിച്ചായിരിക്കില്ല ഓഫ് ലൈൻ ക്ലാസ്. കൊവിഡ് മാനദണ്ഡം മാനിച്ചുള്ള ക്രമീകരണം നടത്തും. സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയോ അല്ലെങ്കിൽ രണ്ട് ഷിഫ്റ്റുകളായോ കോളേജുകൾ തുറക്കാനാണ് ആലോചന. വിദ്യാർത്ഥികൾക്ക് അതത് സ്ഥാപനങ്ങളിൽ തന്നെ വാക്സിൻ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഈ മാസം 10ന് സ്ഥാപന മേധാവികളുടെ വിപുലമായ യോഗം ചേരും. അധ്യാപകരുടെ വാക്സിനേഷൻ ഇതിനകം തീർക്കും.