
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തതായി സൂചന. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരനാണ് രോഗലക്ഷണങ്ങളുള്ളത്. മസ്തിഷ്ക ജ്വരത്തെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിൾ പുനെയിലേക്ക് വിദഗ്ധ പരിശോധനക്കയച്ചപ്പോഴാണ് രോഗബാധ പുറത്തുവന്നതെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയോ ജില്ല ഭരണകൂടത്തിന്‍റെയോ വിശദീകരണം പുറത്തുവന്നിട്ടില്ല. അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജ് ഞായറാഴ്ച കോഴിക്കോട്ടെത്തുമെന്നാണ് വിവരം.
2018ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധയെത്തുടർന്ന് 17 പേരാണ് മരിച്ചത്. കോഴിക്കോട് ചങ്ങരോത്തായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽനിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്.





