സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി; കെപിസിസി പുനഃസംഘടനാ പട്ടിക തിരിച്ചയച്ച് റിട്ടേണിംഗ് ഓഫീസർ

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന് വലിയ തിരിച്ചടിയായി കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസർ തിരിച്ചയച്ചു. ചെറുപ്പക്കാരില്ല, വനിതകൾക്ക് പ്രാതിനിധ്യമില്ല, പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം ഗുരുതര ആരോപണമുന്നയിച്ചാണ് റിട്ടേണിംഗ് ഓഫീസർ പരമേശ്വര പട്ടിക തിരിച്ചയച്ചത്. അഞ്ച് വർഷം ഒരു ഭാരവാഹിസ്ഥാനത്ത് തുടരരുതെന്ന ഉദയ്പൂർ ചിന്തൻശിബിർ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും റിട്ടേണിംഗ് ഓഫീസറുടെ കുറിപ്പില്‍ ആരോപിക്കുന്നു.
ചിന്തൻ ശിബിരിന് ശേഷം നടന്ന പട്ടിക തീരുമാനം സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന ഹൈക്കമാൻഡിന്റെ വിലയിരുത്തലും ഉണ്ടായി. ഗ്രൂപ്പുകൾ വഴിമാറിയായിരുന്നു ചർച്ചയും തീരുമാനവും. ഒരു നിയോജകമണ്ഡലത്തിൽ നിന്ന് രണ്ട് എന്ന കണക്കിൽ 280 കെപിസിസി അംഗപട്ടികയാണ് തയ്യാറാക്കിയത്. എന്നാൽ പുനഃസംഘടന ചർച്ചകളിൽ ഉദയ്പൂർ തീരുമാനം കേരളത്തിൽ അറിഞ്ഞിട്ടുപോലുമില്ലെന്ന അവസ്ഥയിലായിരുന്നു. അഞ്ച് വർഷത്തിൽ കൂടുതൽ ഒരു പദവിയിൽ പാടില്ലെന്നാണ് നിർദ്ദേശമെങ്കിലും പത്തും പതിനഞ്ചും വർഷം പദവികളിരുന്നവരെ കെപിസിസി അംഗമായി പരിഗണിച്ചു. പാർട്ടിയിൽ നിന്നും പുറത്ത് പോയവർക്കും മരിച്ചവർക്കും പകരമുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പ്. അതായത് പഴയപട്ടികയിൽ ചില പൊടികൈകൾ മാത്രം.





