Thiruvananthapuram

‘ചീഫ് ജസ്റ്റിസിന് നന്ദി’; യുഎപിഎ നിയമവും പുനപരിശോധിക്കണമെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്

Please complete the required fields.




തിരുവനന്തപുരം: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് യുപി പൊലീസ് ജയിലിൽ അടച്ച മലയാളി മാധ്യമ പ്രവർത്തകൻ  സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്. ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ റൈഹാനത്ത് യുഎപിഎ നിയമവും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധി വരും കാലത്തേക്ക് പ്രതീക്ഷ നൽകുന്നതാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ദുരുപയോഗം ചെയ്ത് നിരപരാധികളെ ജയിലിൽ അടക്കുന്നത് തടയുകയാണ് ഇനി വേണ്ടത്. ഒന്നരവര്‍ഷമായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കിടക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത ആളുടെ പേരിലാണ് യുഎപിഎയും രാജ്യദ്രോഹവും ചുമത്തിയിരിക്കുന്നതെന്നും റൈഹാനത്ത് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. സുപ്രീംകോടതി വിധി നാഴികകല്ലെന്നായിരുന്നു കവി വരവര റാവുവിന്‍റെ ബന്ധുവിന്‍റെ പ്രതികരണം. സുപ്രീംകോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 A പ്രകാരം രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിര്‍ത്തി വയ്ക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രാജ്യദ്രോഹനിയമം പുനപരിശോധിക്കാമെന്ന് കോടതിയിൽ നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ അതുവരെ കേസുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നല്‍കിയിരുന്നു. കേസെടുക്കുന്നത് നിര്‍ത്തിവയ്ക്കാനാവില്ല എന്നാണ് കേന്ദ്രം രാവിലെ കോടതിയെ അറിയിച്ചത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തീരുമാനിക്കുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കാമെന്നും കേന്ദ്രം പറഞ്ഞു. അരമണിക്കൂറോളം ജഡ്ജിമാർ ആലോചന നടത്തിയ ശേഷമാണ് ഇക്കാര്യത്തിലുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബഞ്ച് നല്‍കിയത്. 160 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിലുണ്ടായിരുന്ന 124 A വകുപ്പ് ഒറ്റ ഉത്തരവിലൂടെയാണ് കോടതി മരവിപ്പിച്ചത്.

ഒന്ന് കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കണം, രണ്ട് നിലവിലെ കേസുകളിലെ  നടപടികൾ എല്ലാം മരവിപ്പിക്കണം, മൂന്ന് ജയിലുകളിൽ കഴിയുന്നവർ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി കോടതികളെ സമീപിക്കണം, നാല് പൊലീസ് കേസ് രജിസറ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ റദ്ദാക്കാൻ പൗരൻമാർക്ക് കോടതിയിൽ പോകാം, 124 A ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കി ഇതേ സമയം കേന്ദ്രസർക്കാരിന് കോടതിയിൽ നല്‍കാമെന്നും ഉത്തരവിലുണ്ട്. രാജ്യദ്രോഹനിയമം റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും എഡിറ്റേഴ്സ് ഗിൽഡ് പോലുള്ള സംഘടനകളുമാണ് സുപ്രീംകോടതിയിൽ എത്തിയത്. നിയമം മരവിപ്പിക്കാനാവില്ല എന്ന നിലപാട് ഇന്ന് സ്വീകരിച്ച കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്.  

Related Articles

Leave a Reply

Back to top button