Palakkad

സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Please complete the required fields.




പാലക്കാട്: സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ ഹരിപാൽ ആണ് കേസ് പരിഗണിച്ചത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷികയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം അയൽ സംസ്ഥാനങ്ങളിലേയ്ക്കടക്കം വ്യാപിപ്പിക്കേണ്ടതിനാൽ കേസ്  സിബിഐയ്‌ക്ക് കൈമാറണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം.

എന്നാൽ കേസ് സിബിഐയ്ക്ക് നൽകേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞ നവംബർ 15 നാണ് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം കേസില്‍ ഇതുവരെ 21 പേര്‍ അറസ്റ്റിലായി. കേസിൽ മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചുനീക്കാൻ സഹായിച്ച ആക്രിക്കട ഉടമയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്.

അതേസമയം പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചുനീക്കാൻ സഹായിച്ച ആക്രിക്കട ഉടമ അറസ്റ്റിൽ. ശ്രീനിവാസനെ കൊലപ്പെടുത്താൻ പ്രതികൾ എത്തിയ രണ്ട് ബൈക്കുകൾ പൊളിച്ചുനീക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് സഹായിച്ച പട്ടാമ്പി ഓങ്ങല്ലൂരിലെ ആക്രിക്കട ഉടമ ഷാജിദ് ആണ് അറസ്റ്റിലായത്. കേസിൽ ഇതോടെ 21 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പൊളിച്ച ബൈക്കുകളുടെ അവശിഷ്ടങ്ങളും നമ്പര്‍ പ്ലേറ്റുകളും തെളിവെടുപ്പിനിടെ പൊലീസിന് കിട്ടി.

ശ്രീനിവാസൻ കേസിൽ മുഖ്യപ്രതികളടക്കം കൂടുതൽ പേര്‍ പിടിയിലാകാനുണ്ട്. അതേസമയം എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊന്ന കേസിൽ മുൻ ആര്‍എസ്എസ് പ്രചാരകൻ വേനോലി സ്വദേശി ശ്രുബിൻലാലിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഗൂഡാലോചനയിൽ ശ്രുബിൻലാലിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. സുബൈര്‍ കേസിൽ മുഖ്യപ്രതികൾ അടക്കം ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്.

Related Articles

Leave a Reply

Back to top button