
കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി മേലെ വാകേരിയിൽ താമസിക്കുന്ന ഫൈസലാണ് (42) കൊല്ലപ്പെട്ടത്. കായംകുളം സ്വദേശി ഷാനവാസാണ് കുത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇവർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ വാക്കുതർക്കത്തെതുടർന്ന് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് നിഗമനം.
റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ സുകൃതീന്ദ്ര കല്യാണമണ്ഡപത്തിനു എതിർവശത്ത് ഇരുട്ടുമൂടിയ പ്രദേശത്ത് ഫുട്പാത്തിൽ വച്ചാണ് കത്തിക്കുത്തു നടന്നത്. ഫൈസലിനെ കുത്തിയ ഉടനെ ഷാനവാസ് റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് ഓടിക്കയറി. ഇതു കണ്ട ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും ഇയാൾക്കു പിന്നാലെ ഓടുകയും മൂന്നാം പ്ലാറ്റ്ഫോമിൽ വച്ചു പിടികൂടുകയുമായിരുന്നു.





