Thiruvananthapuram

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്; ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് 7.56 കോടിയുടെ നികുതിവെട്ടിപ്പ്

Please complete the required fields.




തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ്, ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് 7.56 കോടിയുടെ നികുതിവെട്ടിപ്പ്. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. പാർക്കിംഗ് സേവനം നൽകിവരുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാര സ്ഥലങ്ങളിലും വസതികളിലും അധിക വ്യാപാരസ്ഥലങ്ങളിലും ഉൾപ്പെടെ 69 ഇടങ്ങളിൽ പരിശോധന നടത്തി. ഒന്നിലധികം ക്യു ആർ കോഡുകൾ ഉപയോഗിച്ചുള്ള പണം ഇടപാടുകളും കണ്ടെത്തി. പരിശോധനയിൽ 42 കോടി രൂപയുടെ ടേൺ ഓവർ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.

13 നികുതിദായകരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഫ്റ്റ്വെയറില്‍ നിന്നും മറ്റ് നികുതിദായകരുടെ വിവരങ്ങള്‍ ബുക്കുകള്‍, രജിസ്റ്ററുകള്‍, മൊബൈല്‍ ചാറ്റുകള്‍ എന്നിവയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം പുരോഗമിച്ചുവരികയാണ്. കെ.എസ്.ആര്‍.ടി.സി, ആശുപത്രികള്‍, മാളുകള്‍, തീയേറ്ററുകള്‍ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാര്‍ക്കിംഗിന്റെ വിവരങ്ങള്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥലങ്ങളില്‍ പരിശോധനകള്‍ തുടരും. ഈ മേഖലയിലെ നികുതി വെട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് [email protected] എന്ന ഇ -മെയില്‍ വിലാസത്തില്‍ രഹസ്യമായി വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. നികുതി വെട്ടിപ്പ് നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button