കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ തൃപ്പൂണിത്തുറയിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരി മാറ്റി സാമൂഹിക വിരുദ്ധർ

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം തൃപ്പൂണിത്തുറയിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി സാമൂഹിക വിരുദ്ധരുടെ അതിക്രമം. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാൻസ്ഫോർമറുകളിൽ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതിനെ തുടർന്ന് പ്രദേശത്ത് ഒന്നര മണിക്കൂറിലധികം വൈദ്യുതി തടസ്സപ്പെട്ടു. സംഭവത്തിൽ കെ.എസ്.ഇ.ബി പോലീസിൽ പരാതി നൽകി.
വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെ നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വെള്ളക്കിനാവിലെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് തോട്ടിൽ കളഞ്ഞ നിലയിലും മറ്റൊന്ന് തകർത്ത നിലയിലും കണ്ടെത്തുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മുൻപും പറവൂരിലും അടൂർ നെടുംകുളഞ്ഞിയിലും സമാനമായി ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ വയനാട് കൽപ്പറ്റ നഗരത്തിൽ പട്ടാപകൽ തെരുവ് വിളക്കുകൾ കത്തിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ചുങ്കം ജങ്ഷൻ സ്കൂൾ മുതൽ അയ്യപ്പക്ഷേത്രം വരെയുള്ള എട്ടോളം തെരുവ് വിളക്കുകളാണ് ആഴ്ചകളായി പകൽ സമയങ്ങളിൽ വെറുതെ കത്തിനിൽക്കുന്നത്. എന്നാൽ ഇവ രാത്രികാലങ്ങളിൽ തെളിയാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെ.എസ്.ഇ.ബിയെ വിവരമറിയിച്ചെങ്കിലും നഗരസഭയിലാണ് പരാതി നൽകേണ്ടതെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. പത്തനംതിട്ടയിലും മുൻപ് സമാനമായ അനാസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.





