വി.ഡി. സതീശൻ താടി വെക്കാത്ത മോദി; റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിലെ പൊലീസ് പരിശോധന അടിയന്തരാവസ്ഥയുടെ പ്രേതത്തെ ഓർമ്മിപ്പിക്കുന്നു’- എം.ബി. രാജേഷ്

കൊച്ചി: റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിൽ പൊലീസ് കടന്നുചെന്നത് ജനാധിപത്യത്തെയാകെ ഞെട്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ് വ്യക്തമാക്കി. വി.ഡി. സതീശൻ താടി വെക്കാത്ത മോദിയാണെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും, മാധ്യമങ്ങൾക്കെതിരായ ഇത്തരം നടപടികൾ അടിയന്തരാവസ്ഥയുടെ പ്രേതത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തിന് എതിരെയുള്ള ഭീഷണി സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകിയിരിക്കുന്നത്. പ്രസ് സെൻസർഷിപ്പിലൂടെ മാധ്യമങ്ങളുടെ നാവരിഞ്ഞ ഇന്ദിരാഗാന്ധിയുടെ അർദ്ധഫാഷിസ്റ്റ് വാഴ്ചയെയും മോദി സർക്കാരിന്റെ ശൈലിയെയുമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസ് സീൽ ചെയ്തതുപോലെ ഒരു ടെലിവിഷൻ ചാനലിന്റെ ന്യൂസ് റൂമിലേക്ക് പൊലീസ് ഇരച്ചുകയറുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
ചാനലിനെതിരായ നടപടിയായി മാത്രം ഇതിനെ കാണാനാകില്ലെന്നും, വിമർശിച്ചാൽ എന്ത് സംഭവിക്കുമെന്ന സന്ദേശമാണ് സർക്കാർ നൽകാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ മാധ്യമ വിലക്കേർപ്പെടുത്തിയപ്പോഴും ഇടതുപക്ഷം മാധ്യമ സ്വാതന്ത്ര്യത്തിന്റെ കൂടെയാണ് നിന്നത്.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിനിടയിൽ ഒരു ന്യൂസ് റൂമിലും പൊലീസ് കയറിയിട്ടില്ലെന്നും യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലാകെ ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ഉപയോഗിക്കുകയാണെന്നും, ഇവിടെ കേസ് നിലനിൽക്കില്ലെന്നറിഞ്ഞിട്ടും തലക്കെട്ടുകൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. കൂടാതെ, പാർട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പാർട്ടിയെ ശക്തിപ്പെടുത്താനും ജനകീയത്തറ വിപുലീകരിക്കാനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





