
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങൾ ഇഡി ഉൾപ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.
അതേസമയം ഇ ഡി അന്വേഷണത്തിലെ മാധ്യമവാർത്ത തള്ളി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. സിഎംആർഎൽ-എക്സാലോജിക് കേസിലൂടെ പിണറായി വിജയനെയല്ല, സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ ആരോപിച്ചു. അതേസമയം ഇ.ഡിയുടെ റിപ്പോർട്ട് തള്ളിക്കളയാൻ ആവില്ലെന്ന് നിലപാടിലാണ് സർക്കാർ. ക്രൈംബ്രാഞ്ചിനോ വിജിലൻസിനോ കേസ് വിടാനാണ് സാധ്യത. അതേസമയം പിണറായിക്കും മകൾ വീണാ ടി ക്കും മുഹമ്മദ് റിയാസിനുമെതിരെ മതിയായ തെളിവുകൾ നൽകിയെന്നാണ് ഇഡി വാദം.
സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന നിയമപ്രകാരം സർക്കാർ കേസെടുക്കുമെന്ന വിലയിരുത്തലിൽ ഇഡി. പിണറായി വിജയനും മകൾ വീണ ടിക്കും ഭർത്താവ് മുഹമ്മദ് റിയാസിനും എതിരെ മതിയായി തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്നാണ് വിവരം. പലരുടെയും ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. സർക്കാർ തീരുമാനം അനുസരിച്ച് തുടർ നടപടികൾ ആലോചിക്കാണ് ഇഡി തീരുമാനം. പിഎംഎൽഎ കേസിന്റെ അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് നിലവിലെ നീക്കം.





