
അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന് ഐ.ടി ഉദ്യോഗസ്ഥയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി ഉദ്യോഗസ്ഥയുമായ അനഘ (25) ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് അനഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ അന്നകര സ്വദേശിയുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് അനഘയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. സെപ്റ്റംബറിൽ വിവാഹം നടക്കാനിരിക്കെ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് ബന്ധുക്കൾ ഇടപെട്ട് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.
തുടർന്ന് കാര്യങ്ങൾ അന്തിമമായി സംസാരിക്കാനിരിക്കെ, വീട്ടുകാർ അറിയാതെ ചൊവ്വാഴ്ച അനഘ അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടു. വിവരം അറിഞ്ഞ വരന്റെ ബന്ധുക്കൾ വിളിച്ചറിയിച്ചപ്പോഴാണ് അനഘയുടെ വീട്ടുകാർ ഈ വിവരം അറിയുന്നത്. ഇരു കുടുംബങ്ങളുടെയും ആവശ്യപ്രകാരം അനഘയും യുവാവും ബുധനാഴ്ച തിരികെ നാട്ടിലെത്തി.
തുടർന്ന് വീട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി രാത്രിയോടെ ജീവനൊടുക്കുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് അനഘ യുവാവിനും സ്വന്തം അമ്മയുടെ ഫോണിലേക്കും സന്ദേശങ്ങൾ അയച്ചിരുന്നു. “യുവാവിന്റെ അമ്മയോട് പറയണം ഇതൊന്നും അഭിനയമായിരുന്നില്ല” എന്നായിരുന്നു അമ്മയുടെ ഫോണിലേക്ക് അയച്ച സന്ദേശം.
അനഘയുടെ മരണത്തിന് കാരണം വരനും വരന്റെ അമ്മയുമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതായും പൊലീസ് മേൽനടപടികൾ സ്വീകരിച്ചതായും വിവരമുണ്ട്. പ്യാരിയാണ് അനഘയുടെ അമ്മ, സഹോദരൻ അനന്തു.




