ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു

ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം.
കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് ആളുകൾ അറിയാതെ വ്യാപകമായി ലോണുകൾ എടുത്തിരിക്കുന്നതെന്നാണ് പരാതി. നിലവിൽ ഒരു ലോൺ ഉള്ള ആൾക്ക് അവരറിയാതെ തന്നെ മറ്റ് രണ്ട് ലോണുകൾ കൂടി എടുത്തതായി കാണിക്കുന്നു. ലോൺ എടുക്കാത്തവർക്കും, ഗ്യാരണ്ടറായി നിന്നവർക്കും ഉൾപ്പെടെ ലോൺ ഉണ്ട്. സിബിൽ സ്‌കോർ കൂടിയവരുടെ പേരിൽ ലോൺ എടുത്ത് സിബിൽ കുറഞ്ഞവർക്ക് നൽകി എന്നാണ് പരാതി.
സോഫ്റ്റ്‌വെയർ തകരാറും ഡാറ്റ എൻട്രിയിൽ ഉണ്ടായ പിഴവുമാണ് പ്രശ്നത്തിന് കാരണമെന്നും ഉടൻ പരിഹരിക്കും എന്നുമാണ് ഫിനാൻസ് അധികൃതരുടെ ന്യായീകരണം. അടിമാലി ശാഖയിലെ പ്രതിഷേധത്തിന് പിന്നാലെ പോലീസ് എത്തി ജീവനക്കാരെ മാറ്റി. പ്രശ്നം പരിഹരിച്ചതിനുശേഷം മാത്രം ഫിനാൻസ് സ്ഥാപനം തുറന്നാൽ മതി എന്നാണ് നിർദേശം.





