ഞാൻ കാശിക്കു പോകുന്നു’; കണ്ണൂരിൽ ഫോൺ വാങ്ങി വെച്ചതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടതായി പരാതി

കണ്ണൂർ: മൊബൈൽ ഗെയിമിന് അടിമയായതിനെ തുടർന്ന് വീട്ടിൽ നിന്ന് വിലക്കിയതിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥി കത്തെഴുതിവച്ച് നാടുവിട്ടു. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യ (17)യെയാണ് മൂന്നു ദിവസമായി കാണാതായത്. ‘ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയും’ എന്നാണ് ശിവസൂര്യ വീട്ടിൽ എഴുതി വച്ച കത്തിൽ പറയുന്നത്.
വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വിദ്യാർത്ഥി ഇറങ്ങിപ്പോയത്. മൊബൈൽ ഗെയിം അമിതമായി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അച്ഛൻ ജിഗീഷ് ഫോൺ കൈയിൽ നിന്ന് വാങ്ങി വെച്ചിരുന്നു. ഇതിൽ മനംനൊന്താണ് മകൻ വീടുവിട്ടതെന്ന് കുടുംബം പറയുന്നു. മൂന്നു ദിവസം തിരഞ്ഞിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് ബന്ധുക്കൾ പെരിങ്ങത്തൂർ പൊലീസിൽ പരാതി നൽകി.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശിവസൂര്യ കാശിയിലേക്ക് പോയതായി കത്തിൽ പറയുന്നതിനാൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന നടത്തുന്നുണ്ട്. വിവരമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.





