കുടുംബവഴക്കിനിടെ ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് അടിച്ചുതകർത്തു; കൈ മുറിഞ്ഞ് രക്തം വാർന്ന് 49-കാരന് ദാരുണാന്ത്യം

കൊച്ചി: ഏലൂരിൽ കുടുംബവഴക്കിനിടെ ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്ത യുവാവ് കൈ മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുടുംബത്തിനുള്ളിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ദേഷ്യത്തിലായ പ്രവീൺ അടുക്കള വാതിലിലെ ചില്ല് ഇടിച്ചുതകർക്കുകയായിരുന്നു. ഈ സമയത്ത് കൈയിൽ ആഴത്തിൽ മുറിവേറ്റു.
രക്തം വാർന്നതോടെ പ്രവീൺ കുളിമുറിയിൽ കയറി അകത്തുനിന്ന് വാതിൽ അടച്ചു. കുറച്ചുസമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതായതോടെ ഭാര്യ ഷിംന സംശയം തോന്നി സഹോദരനെ വിളിച്ചുവരുത്തി. തുടർന്ന് കാര്യം ഏലൂർ പൊലീസിനെ അറിയിച്ചു. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്ത് കയറി.
അപ്പോഴേക്കും പ്രവീണിന് കാര്യമായ രക്തനഷ്ടം സംഭവിച്ചിരുന്നു.ഉടൻ തന്നെ ആംബുലൻസ് വിളിച്ച് പ്രവീണിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ബുധനാഴ്ച പുലർച്ചെ 3.30 ഓടെ മരണം സംഭവിച്ചു. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംഭവത്തിൽ ഏലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രവീണിന്റെ ഭാര്യ ഷിംനയാണ്. മക്കൾ ആൻഡ്രിയയും അജോയും. ചെറിയൊരു ദേഷ്യവും അശ്രദ്ധയും എത്ര വലിയ ദുരന്തത്തിലേക്കാണ് നയിച്ചതെന്ന ആശങ്കയാണ് സംഭവം പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ളത്. ചില്ല് പോലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും രക്തസ്രാവമുണ്ടായാൽ ഉടൻ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കണമെന്നും ആരോഗ്യ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.





