
തിരുവനന്തപുരം: ചോറ് മാത്രമല്ല, മലയാളിയുടെ പ്ലേറ്റിലെ കറികളുടെ എണ്ണവും ഇനി കുറയും. അരിയും പലവ്യഞ്ജനങ്ങളും തീവിലയിൽ തുടരുന്നതിനിടെ പച്ചക്കറി വിലയും കുതിച്ചുയരുകയാണ്.
രണ്ടാഴ്ചയ്ക്കിടെ നിരവധി പച്ചക്കറികൾക്ക് 10 മുതൽ 50 രൂപ വരെ വർധനയാണ് ഉണ്ടായത്. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
വില കുത്തനെ ഉയർന്ന പ്രധാന ഇനങ്ങൾ ഇവയാണ്.
ഇഞ്ചി: കിലോ 200 രൂപയിൽ നിന്ന് 240 ആയി
തക്കാളി: 20 രൂപയിൽ നിന്ന് 40 രൂപ വരെ
ബീൻസ്: 70 രൂപയിൽ നിന്ന് 120 ആയി ഉയർന്നു
ബീറ്റ്റൂട്ട്: കിലോ 60 രൂപ
ക്യാരറ്റ് 60 മുതൽ 80 രൂപ വരെ.
പയർ 50, പാവയ്ക്ക 60, വെണ്ടയ്ക്ക 60, ചെറിയ ഉള്ളി 82 മുതൽ 110, മുരിങ്ങ 70 മുതൽ 80, കത്തിരിക്ക 60 മുതൽ 80 എന്നിങ്ങനെയാണ് ഇന്നത്തെ മൊത്ത വിപണി നിരക്ക്.
അരിവിലയും ദിവസങ്ങൾക്കുള്ളിൽ 20 ശതമാനം വർധിച്ചു.
മട്ട വടി: 61 രൂപ
മട്ട ഉണ്ട: 48 രൂപ
ജയ: 50 രൂപ
സുരേഖ: 51 രൂപ
കുറുവ: 42 രൂപ
സ്വർണ: 39 രൂപ
ഐആർ8 പച്ചരി: 40 രൂപ
ഐആർഎസ് 64 പച്ചരി: 35 രൂപ ചില്ലറ വിപണിയിൽ മൊത്തവിലയേക്കാൾ 8 രൂപ കൂടി ഈടാക്കും.
വില ഉയർന്നപ്പോൾ മുൻ എൽഡിഎഫ് സർക്കാർ ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും 13 ഇനം അവശ്യ സാധനങ്ങൾ സപ്ലൈകോ വഴി സബ്സിഡി നിരക്കിലും ലഭ്യമാക്കിയിരുന്നു. പൊതുവിപണിയെക്കാൾ 20 മുതൽ 30 ശതമാനം വരെ കിഴിവിൽ ആയിരുന്നു വിതരണം.
എന്നാൽ നിലവിൽ വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഓണം അടുക്കുന്നതോടെ വില കൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് സാധാരണക്കാരന്റെ അടുക്കള ബജറ്റ് പൂർണമായും താളം തെറ്റിക്കും.




