മയക്കുമരുന്ന് വേട്ട ഇനി സൂപ്പർ സ്പീഡിൽ; കേരളത്തിലുടനീളം ‘ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ’ എത്തിച്ചു, ഇനിയാരും കണ്ണ് വെട്ടിച്ച് രക്ഷപ്പെടില്ലെന്ന് എക്സൈസ്

തിരുവനന്തപുരം: ലഹരി മാഫിയയുടെ കച്ചവടത്തിന് പൂട്ടിടാൻ കേരള എക്സൈസിന്റെ മാസ് നീക്കം. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അതീവ ആധുനിക ‘ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ’ വിതരണം ചെയ്തു. എക്സൈസ് കമീഷണറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി എം. ലിജു നേരിട്ടാണ് ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർക്ക് കിറ്റുകൾ കൈമാറിയത്.
സാമൂഹിക പരിവർത്തനശക്തിയായി എക്സൈസ് മാറുമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിറ്റക്ഷൻ കിറ്റുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കുന്നതിനൊപ്പം എക്സൈസ് വകുപ്പിനായി 41 പുതിയ വാഹനങ്ങളും ഉടൻ കൈമാറും. കൂടാതെ അത്യാധുനിക കെമിക്കൽ ലബോറട്ടറിയുടെ പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.പിടിച്ചെടുക്കുന്ന വസ്തുക്കളിൽ കൊക്കെയ്ൻ, മെത്താംഫെറ്റാമിൻ, ഹാഷിഷ് ഓയിൽ തുടങ്ങി മാരക ലഹരികളുടെ സാന്നിധ്യം മിനിറ്റുകൾക്കകം തിരിച്ചറിയാൻ നാല് തരം പ്രത്യേക കിറ്റുകളാണ് രംഗത്തിറക്കിയിരിക്കുന്നത്.
ഒന്നാമത്തെ കിറ്റ്: കൊക്കെയ്ൻ, ഒപിയം, മോർഫിൻ, ഹെറോയിൻ, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെത്താൻ.
രണ്ടാമത്തെ കിറ്റ്: കെറ്റാമിനിന്റെ സാന്നിധ്യം തിരിച്ചറിയാൻ.
മൂന്നാമത്തെ കിറ്റ്: മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ കണ്ടെത്താൻ.
നാലാമത്തെ കിറ്റ്: ഉമിനീർ അധിഷ്ഠിതമായ 8-ഇൻ-1 മൾട്ടി-ഡ്രഗ് റാപിഡ് ടെസ്റ്റ് കിറ്റ് (സമീപകാല ലഹരി ഉപയോഗം അതിവേഗം പൊക്കാൻ ഇത് സഹായിക്കും).
ഇനിയാരും കണ്ണ് വെട്ടിച്ച് രക്ഷപ്പെടില്ലെന്നും അന്വേഷണം കൂടുതൽ ശാസ്ത്രീയവും ശക്തവുമാകുമെന്നുമാണ് എക്സൈസ് വകുപ്പിന്റെ മുന്നറിയിപ്പ്.





