
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. കെഎസ്ഇബിയുടെ കരാറുകൾ മുഴുവൻ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. ഏപ്രിൽ, മെയ് മാസങ്ങളിൽ പീക്ക് ടൈമിൽ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകി.
അതേസമയം ഈ മാസത്തെ നിയന്ത്രണം ഒഴിവാകില്ല. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തിൽ പുതിയ വൈദ്യുത പദ്ധതികൾ വരേണ്ട സമയം അതിക്രമിച്ചെന്നും , മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല വൈദ്യുതി വാങ്ങുന്നതെന്നും എം ജി രാജമാണിക്യം പറഞ്ഞു.
പീക്ക് സമയങ്ങളിൽ വൈദ്യുതി ആവശ്യകത കൂടാൻ കാരണം എസി ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങുമാണെന്ന് എം ജി രാജമാണിക്യം പറഞ്ഞു. വൈകിട്ട് ആറുമണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ എസി ഉപയോഗിക്കാതെ സഹകരിക്കണമെന്നും കെഎസ്ഇബി ചെയർമാൻ ആഹ്വാനം ചെയ്യുന്നു.





