കാസർകോട് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കാസർകോട്: കാസർകോട് ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. പ്രദേശത്ത് വിവിധ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തുവന്നതോടെയാണ് ആരോഗ്യവകുപ്പ് ഷിഗെല്ല സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചിരുന്ന യുവാവും നാല് കുട്ടികളും ആവശ്യമായ ചികിത്സയ്ക്ക് ശേഷം ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും പ്രദേശത്ത് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ കർശനമായി ക്ലോറിനേറ്റ് ചെയ്യണമെന്നും, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.





