മുഖ്യമന്ത്രി വിജയ്യുടെ പ്രസംഗം സ്കൂളിൽ ലൈവായി പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കരൂർ സന്ദർശന വേളയിലെ പ്രസംഗം സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചതിന് പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാന അധ്യാപിക എസ് മല്ലികയെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്കൂളുകളിൽ രാഷ്ട്രീയ പരിപാടികൾ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നതാണ്.
സ്കൂളിലെ എല്ലാ വിദ്യാർഥികളെയും ഈ പരിപാടി കാണാൻ പ്രധാനാധ്യാപിക നിർബന്ധിച്ചതായി പറയപ്പെടുന്നു. സ്കൂളിൽ രാഷ്ട്രീയ പരിപാടികൾ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ജില്ലയിലുടനീളം വൈറലാവുകയും, വിവരം കരൂർ ഡി.ഇ.ഒ. (DEO) എ. ഷൺമുഖവേലിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു, തുടർന്ന് അദ്ദേഹം വകുപ്പുതല അന്വേഷണം നടത്തുകയും പ്രധാനാധ്യാപിക മല്ലികയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിറക്കുകയുമായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിജയ് ആദ്യമായിട്ടാണ് കരൂരിൽ എത്തുന്നത്. കരൂരിൽ പൊതുവേദിയിൽ സിനിമാസ്റ്റൈലിൽ രാഷ്ട്രീയം പറഞ്ഞ വിജയ്,കളക്ട്രേറ്റിൽ കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ജോലിയുടെ രേഖകളും കൈമാറി.തിരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായിരുന്നു.





