അപകടത്തിന് തലേദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു; കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയില്‍

കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിൽ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മെയ് 26നും ജൂണ്‍ നാലിനുമാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്. നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്നും ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണം എന്നും നിര്‍ദ്ദേശിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കണമെന്ന് അപകടത്തിന് തലേദിവസവും ആവശ്യപ്പെട്ടിരുന്നു. കാങ്കണ്‍ റെയില്‍വേയോടും കരാര്‍ കമ്പനിയോടുമാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത് എന്നും ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പരിസ്ഥിതി അനുമതി വ്യവസ്ഥ കമ്പനി പാലിച്ചോയെന്ന് പരിശോധിക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട്. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും സര്‍ക്കാര്‍ വഹിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രഖ്യാപിച്ച ധനസഹായം സര്‍ക്കാര്‍ എത്രയും വേഗം നല്‍കണം. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ഹൈക്കോടതി നിരീക്ഷിക്കും. സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.





