
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക-സൈനിക ആഘാതം സൃഷ്ടിച്ചുകൊണ്ട് യുഎസിന്റെ നിരവധി അത്യാധുനിക ഡ്രോണുകൾ ഇറാൻ തകർത്തതായി റിപ്പോർട്ട്.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ അമേരിക്കയുടെ രണ്ട് ഡസനിലേറെ വിലയേറിയ എംക്യു-9 റീപ്പർ (MQ-9 Reaper) ഡ്രോണുകളാണ് ഇറാന്റെ പ്രത്യാക്രമണത്തിൽ തരിപ്പണമായത്.അന്താരാഷ്ട്ര വിപണിയിൽ ഏകദേശം മൂന്ന് കോടി ഡോളർ വിലമതിക്കുന്നതാണ് ഒരു റീപ്പർ ഡ്രോൺ. ഈ കണക്കനുസരിച്ച് ഡ്രോണുകൾ മാത്രം തകർന്നതിലൂടെ നൂറു കോടിയോളം ഡോളറിന്റെ (ഏകദേശം 8300-ൽ പരം കോടി രൂപ) ഭീമമായ നഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്.
ആക്രമണങ്ങളിൽ പൂർണ്ണമായി തകർന്നതും സൈനിക നടപടികൾക്കിടെ കേടുപാടുകൾ സംഭവിച്ച് പിന്നീട് ഉപയോഗശൂന്യമായതുമുൾപ്പെടെ ചുരുങ്ങിയത് 24 മുതൽ 30 വരെ ഡ്രോണുകൾ യുഎസിന് നഷ്ടമായിട്ടുണ്ടാകാമെന്നാണ് സൂചന.അമേരിക്കൻ സൈന്യം നിരീക്ഷണങ്ങൾക്കും കൃത്യതയാർന്ന ആക്രമണങ്ങൾക്കും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് എംക്യു-9 റീപ്പർ ഡ്രോണുകൾ. അത്യാധുനിക ക്യാമറകൾ, സെൻസറുകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമെ വിനാശകാരികളായ ഹെൽഫയർ മിസൈലുകളെയും ഗൈഡഡ് ബോംബുകളെയും വഹിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.
ഈ ഡ്രോണുകളിൽ ഭൂരിഭാഗവും ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നതിനിടെ അന്തരീക്ഷത്തിൽ വെച്ചാണ് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തത്. അമേരിക്കയിൽ നിലവിൽ ഈ മോഡൽ ഡ്രോണുകളുടെ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതിനാൽ, നഷ്ടപ്പെട്ടവയ്ക്ക് പകരം സംവിധാനം പെട്ടെന്ന് കണ്ടെത്തുക എന്നത് പെന്റഗണിന് വലിയ പ്രതിസന്ധിയാകും.എന്നാൽ ഡ്രോണുകൾ തകർന്നതുവഴി യുഎസിനുണ്ടായ ഈ വൻ സാമ്പത്തിക നഷ്ടം, നിലവിലെ യുദ്ധ സാഹചര്യത്തിൽ അമേരിക്ക നേരിടുന്ന ആകെ ആഘാതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് വിലയിരുത്തൽ.
ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ടോംഹോക്ക് ക്രൂയിസ് മിസൈലുകളും ജെഎഎസ്എസ്എം-ഇആർ (JASSM-ER) ദീർഘദൂര മിസൈലുകളും ഉൾപ്പെടെ നിരവധി അത്യാധുനിക യുദ്ധസാമഗ്രികൾ ഇതിനകം തന്നെ അമേരിക്കയ്ക്ക് ഈ പോരാട്ടത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇറാന്റെ ശക്തമായ പ്രതിരോധം യുഎസിന്റെ സൈനിക ബജറ്റിന്മേൽ വൻ സമ്മർദ്ദമാണ് ചെലുത്തുന്നത്.





