Ernakulam

കുസാറ്റിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ബി.ടെക് വിദ്യാർത്ഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദർശന്റെയും (ഓട്ടോറിക്ഷാ ഡ്രൈവർ) ഷൈജയുടെയും മകൾ കെ.എസ്. ദർശന (21) ആണ് മരിച്ചത്.

സംഭവത്തിൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. സർവകലാശാല ചീഫ് സെക്യൂരിറ്റി ഓഫിസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദർശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത മാസം പരീക്ഷയുള്ളതിനാൽ കൂട്ടുകാരികളോടൊപ്പം ഹോസ്റ്റലിൽ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുൻപ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ കുസാറ്റ് ബി.ടെക് വിദ്യാർഥിയാണ് ദർശന. ഏപ്രിൽ 22ന് ബി ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. ഈ രണ്ട് വിദ്യാർഥികൾ മരിച്ച പശ്ചാത്തലത്തിൽ സർവകലാശാലയിൽ പ്രത്യേക ആലോചനാ യോഗം വിളിച്ചു. വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിയുടെ നേതൃത്വത്തിൽ അധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം 5ന് സെനറ്റ് ഹാളിൽ നടക്കും.

Related Articles

Back to top button