വീട്ടുകാരോട് പറയണം വിജയിക്ക് വോട്ട് ചെയ്യാൻ,ഇല്ലെങ്കിൽ കിൻഡർജോയിക്ക് വാശിപിടിക്കുന്നതുപോലെ പിടിക്കുക; കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കവെ, കുട്ടികളെ മുൻനിർത്തി വേറിട്ട വോട്ട് അഭ്യർത്ഥനയുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്.
വീട്ടിലുള്ള മുതിർന്നവരോട് തനിക്ക് വോട്ട് ചെയ്യാൻ നിർബന്ധിക്കണമെന്നാണ് വിജയ് കുട്ടികളോട് ആവശ്യപ്പെട്ടത്. പുത്തൻ ഉടുപ്പുകൾക്കും കിൻഡർ ജോയിക്കും വേണ്ടി കുട്ടികൾ വാശിപിടിക്കാറില്ലേ എന്നും, അതേപോലെ തനിക്ക് വോട്ട് ചെയ്യാൻ വീട്ടുകാരോട് കരഞ്ഞു പറയണമെന്നും അദ്ദേഹം പറഞ്ഞു.വോട്ട് ചെയ്യാൻ മടിക്കുന്നവരെ നിർബന്ധിച്ച് പോളിംഗ് ബൂത്തിലേക്ക് അയക്കണമെന്നും വിജയ് കുട്ടികളോട് ആഹ്വാനം ചെയ്തു. അതേസമയം, തമിഴ്നാട്ടിലെ പരസ്യപ്രചാരണം ഇന്ന് സമാപിക്കുകയാണ്.
ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും തമ്മിലുള്ള ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇത്തവണ തമിഴകം സാക്ഷ്യം വഹിക്കുന്നത്. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികളും പ്രകടിപ്പിക്കുന്നത്.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ആരോപണ പ്രത്യാരോപണങ്ങളും മുറുകുകയാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ കർശന പരിശോധന തുടരുകയാണ്.വോട്ടിനായി പണം നൽകാൻ ശ്രമിച്ചെന്ന പരാതിയിൽ തെങ്കാശിയിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിൽ നിന്ന് ഇതുവരെയായി 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രചാരണം അവസാനിക്കുന്നതോടെ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് തമിഴ്നാട് നീങ്ങും.





