
വടകര : വടകരയിലെ ബസ്‌സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്കുള്ള സ്റ്റാൻഡ് ഫീസ് നഗരസഭ കൂട്ടി. 20 രൂപയിൽനിന്ന് 25 രൂപയായാണ് ഫീസ് വർധിപ്പിച്ചത്. എന്നാൽ, വടകരയിലെ ഗതാഗതക്കുരുക്കും സ്റ്റാൻഡിന്റെ ശോച്യാവസ്ഥയും കാരണം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വർധിപ്പിച്ച ഫീസ് തരാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നഗരസഭാ സെക്രട്ടറിയുടെ നോട്ടീസിന് മറുപടി നൽകി.
ഏപ്രിൽ ഒന്നുമുതലാണ് വർധന പ്രാബല്യത്തിൽ വരേണ്ടത്. ഇതുസംബന്ധിച്ച നോട്ടീസ് നഗരസഭാ സെക്രട്ടറി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്വകാര്യബസുകൾ വടകരയിൽ നേരിടുന്ന പ്രയാസം അസോസിയേഷൻ ചൂണ്ടിക്കാട്ടിയത്.
വടകര പുതിയ സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ലിങ്ക് റോഡ് എന്നിവ കേന്ദ്രീകരിച്ചാണ് വടകരയിലെ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്. ഇവയെല്ലാം സ്റ്റാൻഡ് ഫീ നൽകണം. കോഴിക്കോട്-കണ്ണൂർ ദീർഘദൂര ബസുകളും ഫീസ് നൽകണം. ഒരു ദിവസം 300 മുതൽ 320 സ്വകാര്യ ബസ് വരെ വടകരയിലെ സ്റ്റാൻഡുകളിൽ കയറുന്നുണ്ട്. ഫീസ് വർധിപ്പിക്കുമ്പോൾ അതിനനുസരിച്ച് സ്റ്റാൻഡിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെന്നാണ് ബസ്സുടമകളുടെ പരാതി.
പുതിയ സ്റ്റാൻഡും പഴയ സ്റ്റാൻഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായിരുന്നു. അടുത്തിടെ പഴയസ്റ്റാൻഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചെങ്കിലും പൊടിശല്യം രൂക്ഷമാണ്. പുതിയ സ്റ്റാൻഡിലാകട്ടെ ശോച്യാവസ്ഥയ്ക്ക് മാറ്റമില്ല. ദേശീയപാതാനവീകരണം നടക്കുന്നതിനാൽ ഇവിടെ സ്റ്റാൻഡിന്റെ ഒരുഭാഗത്തുകൂടിയാണ് ദേശീയപാത വഴി പോകേണ്ട വാഹനങ്ങൾ പോകുന്നത്. ഇതോടെ സ്റ്റാൻഡിന്റെ സൗകര്യം നഷ്ടപ്പെട്ടു. ലിങ്ക്റോഡിൽ റോഡരികാണ് സ്റ്റാൻഡ്. ശൗചാലയംപോലുള്ള സൗകര്യങ്ങൾ ഇവിടെയില്ല.ഇതിനെല്ലാം പുറമേയാണ് ടൗണിലെ ഗതാഗതക്കുരുക്കുമൂലം സ്വകാര്യബസുകൾ നേരിടുന്ന പ്രതിസന്ധി. ദേശീയപാതയ്ക്ക് പുറമേ വടകര മാർക്കറ്റ് റോഡ്, അഞ്ചുവിളക്ക് ജങ്ഷൻ, എടോടി എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതോടെ സർവീസ് കൃത്യമായി നടത്താൻ കഴിയാതെ ദിവസവും നഷ്ടമാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഇത്രയും പ്രയാസം നേരിടുന്ന സമയത്ത് സ്റ്റാൻഡ് ഫീസ് കൂട്ടിയത് അംഗീകരിക്കാനാകില്ലെന്നാണ് ഉടമകളുടെ വാദം.
മറ്റു നഗരസഭകളിൽ 10 രൂപയും 15 രൂപയുമൊക്കെയാണ് ഫീസ് ഈടാക്കുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ നേരിടുന്ന പ്രയാസം പരിഹരിച്ചശേഷം മാത്രമേ സെക്രട്ടറി അയച്ച നോട്ടീസിൽ തീരുമാനമെടുക്കാൻ കഴിയൂവെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.പി. ഹരിദാസൻ വ്യക്തമാക്കി.





