
രാമനാട്ടുകര : വാഹനത്തിരക്കേറിയ ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിലെ അഴിഞ്ഞിലം കരുമകൻകാവ് ഭാഗത്തെ അപകടവളവ് ഇല്ലാതാക്കാനുള്ള പരിഹാര നടപടികൾ ഇനിയും അകലെ. ഇടയ്ക്കിടെ അപകടം ഉണ്ടാകുന്ന ഇവിടെ കഴിഞ്ഞദിവസം ഒരു ബസ് വീടിന്റെ മതിലും ചുമരും ജനലും തകർത്തതോടെയാണ് അപകടവളവ് ശ്രദ്ധയാകർഷിക്കുന്നത്.
അഴിഞ്ഞിലം മേൽപ്പാലത്തിനുതാഴെക്കൂടി ഫാറൂഖ് കോളേജ് ഭാഗത്തേക്ക് വരുമ്പോൾ സ്വകാര്യ കാർ ഷോറൂം കഴിഞ്ഞ ഉടനെ കയറ്റംകയറി വീണ്ടുംവളവാണ്. ഏകദേശം 25 മീറ്റർ കഴിഞ്ഞാൽ വീണ്ടും മറ്റൊരു വളവ് മുന്നിലെത്തും. റോഡിന് വീതികുറഞ്ഞ ഇവിടെ രണ്ടുവളവുകളും കയറ്റവുമുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് കടന്നുപോകാൻ വലിയപ്രയാസമാണ്.
കരുമകൻകാവ് ഭാഗത്തുനിന്ന് ഇറക്കംഇറങ്ങിവരുന്ന വാഹനങ്ങളും അഴിഞ്ഞിലം ഭാഗത്തുനിന്ന് കയറ്റം കയറിവരുന്ന വാഹനങ്ങളും പലപ്പോഴും അപകടത്തിൽപ്പെടാതെ പോകുന്നത് ഭാഗ്യംകൊണ്ടാണ്. ഫറോക്ക്, ചുങ്കം, നല്ലൂർ, അടിവാരം, പരുത്തിപ്പാറ, കോടമ്പുഴ ഭാഗങ്ങളിൽനിന്ന് അഴിഞ്ഞിലം മേൽപ്പാലത്തിനു സമീപത്തെ ആറുവരിപ്പാതയിലേക്ക് വളരെ വേഗത്തിൽ എത്താവുന്ന പാതയാണ് ഫാറൂഖ് കോളേജ്-വാഴക്കാട് റോഡ്. മൂന്നുവർഷം മുൻപ് ആധുനിക രീതിയിൽ റോഡ് നവീകരിച്ചതോടെ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫറോക്ക് സംഭരണകേന്ദ്രത്തിൽനിന്ന് വാഴക്കാട്, വയനാട്, കുന്ദമംഗലം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഇന്ധനം കൊണ്ടുപോകുന്ന വലിയ ടാങ്കർലോറികളും ഫറോക്ക് താലൂക്ക് ആശുപത്രി, ഇ.എസ്.ഐ. ആശുപത്രി, ചുങ്കം റെഡ് ക്രസെന്റ് ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും ആശ്രയിക്കുന്നത് ഈ റോഡാണ്.
കൂടാതെ അഴിഞ്ഞിലം, കാരാട് ഭാഗത്തുള്ള ഒട്ടേറെ ഗോഡൗണുകളിലേക്കുള്ള കണ്ടെയ്നർ ലോറികളും ഈ അപകടവളവിലൂടെ ഇടതടവില്ലാതെ സഞ്ചരിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ ഒരു അദാലത്തിൽ ഈ അപകടവളവ് കുറയ്ക്കുവാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പരാതിനൽകിയിരുന്നു. എന്നാൽ ഇതുവരെ പരിഹാരനടപടി ബന്ധപ്പെട്ട വകുപ്പിന്റെ മുന്നിൽ എത്തിയിട്ടില്ല. വലിയഅപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് റോഡ് വീതികൂട്ടി വളവ് കുറയ്ക്കുന്നതിനു നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെആവശ്യം.




