
കൊയിലാണ്ടി : പുളിയഞ്ചേരിയിൽ നീന്തൽക്കുളം സജ്ജമായിട്ടും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതിയില്ല. പുളിയഞ്ചേരി നീന്തൽക്കുളം പുനരുദ്ധരിച്ചിട്ട് വർഷങ്ങളായി മുൻ എം.എൽ.എ കെ. ദാസന്റെ ആസ്തി വികസനഫണ്ടിൽനിന്ന് 75 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കുളം പുനർനിർമിച്ചത്.
മുൻപൊക്കെ ധാരാളംപേർ ഇവിടെ കുളിക്കാനെത്തുമായിരുന്നു. നീന്തൽപരിശീലനത്തിനെത്തുന്നവർക്ക് ഡ്രസിങ് റൂമടക്കം ഇവിടെ സജ്ജമാക്കിയിരുന്നു. കുളത്തിന്റെ ഒരുഭാഗത്ത് നല്ല ആഴമുണ്ട്. അതിനാൽ ഈ ഭാഗത്തേക്ക് നീന്തുന്നവർ പോകാതിരിക്കാൻ വലകെട്ടി തിരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മധ്യവേനലവധിക്കാലത്ത് നഗരസഭ ബാലസഭയുടെ നേതൃത്വത്തിൽ നൂറ്ുകണക്കിന് കുട്ടികൾക്ക് കൊല്ലം ചിറയിൽ നീന്തൽപരിശീലനം നൽകുമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊല്ലം ചിറ മലിനമായതോടെ വെള്ളത്തിലിറങ്ങുന്നത് താത്കാലികമായി നിരോധിച്ചിരിക്കയാണ്. അതിനാൽ നീന്തൽപരിശീലനത്തിന് പുളിയഞ്ചേരി കുളം ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം. നഗരസഭ മുൻകൈയെടുത്താൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യം പുളിയഞ്ചേരിയിൽ ഒരുക്കാൻ കഴിയും. അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുളത്തിലെ വെള്ളം പരിശോധന നടത്തി സുരക്ഷയുറപ്പാക്കണം.





