
വയനാട്: വയനാട്ടിലെ സിപ് ലൈൻ അപകടമെന്ന വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. വയനാട് സൈബർ സെൽ സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ അഷ്‌കർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വയനാട്ടിൽ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നത്. ഇതൊരു എഐ വീഡിയോ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിൽ ഒരു അപകടവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഒരു യുവതിയും കുഞ്ഞും സിപ് ലൈനിൽ കയറുന്നതും കയറിയ ഉടൻ തന്നെ സിപ് ലൈൻ തകർന്ന് ഇരുവരും താഴേക്ക് വീഴുന്നതും സിപ് ലൈൻ ഓപ്പറേറ്റർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്നതുമായ ദൃശ്യങ്ങളാണ് ‘വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത്’ എന്ന അടിക്കുറിപ്പോടെ പ്രചരിച്ചത്.





