
പഴയങ്ങാടി: മാടായിപ്പാറയിലെത്തുന്നവരുടെ വാഹനങ്ങൾ പുൽമേടുകളിലേക്ക് കയറ്റിയിടുന്നതിനെതിരേ നടപടിയുമായി പഴയങ്ങാടി പോലീസും സെക്ടറൽ മജിസ്ട്രേറ്റും. കണ്ണൂർ അസി. ലേബർ ഓഫീസർ വെങ്ങരയിലെ ജി.ജയേഷ് കോവിഡ് കാലത്താണ് മാടായി പഞ്ചായത്തിൽ സെക്ടറൽ ഓഫീസറായി ചുമതലയേറ്റത്. പാറയുടെ ജൈവ വൈവിധ്യം നശിപ്പിക്കുന്ന രീതിയിൽ വാഹനങ്ങൾ പുൽമേടുകളിലേക്ക് കയറ്റിയിടുന്നവരെ ഒപ്പമുള്ള പോലീസ് കെ.പി.സയ്ദിന്റെ സഹായത്തോടെ മാറ്റിയിടുവിക്കുകയും അവരെ ബോധവത്കരിക്കുകയുംചെയ്തു.
മാടായിപ്പാറയിലെത്തുന്നവരിൽ ചിലർ ഒരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പുൽമേട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനെതിരേയാണ് പോലീസും നടപടി ശക്തമാക്കിയത്. ശക്തമായ മഴയിലും ദൂരസ്ഥലങ്ങളിൽനിന്നുപോലും നിരവധിപേരാണ് ദിവസവും പാറയിലെത്തുന്നത്. വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാൻ സൗകര്യമുണ്ടായിട്ടും, പോലീസ് വെച്ച മുന്നറിയിപ്പ് ബോർഡും വകവെക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു. പഴയങ്ങാടി സി.ഐ. എം.ഇ.രാജഗോപാലിന്റെ നിർദേശപ്രകാരം എസ്.ഐ.വത്സരാജ്, ജൂനിയർ എസ്.ഐ. രജനീഷ് മാധവൻ, എ.എസ്.ഐ. ഗോപിനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് കർശന നടപടിയുമായി മുന്നോട്ടുപോകുന്നത്.
നിയന്ത്രണമില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കുന്നത് പാറയിലെ ജൈവസമ്പത്തിന് നാശമുണ്ടാക്കുന്നുണ്ട്. സഞ്ചാരികൾ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മറ്റും പാറയിൽ അലക്ഷ്യമായി വലിച്ചെറിയുന്നതും പ്രശ്നമാകുന്നു.