
പത്തനംതിട്ട: വീണാ ജോർജിനെതിരായ കണ്ണൂരിലെ അക്രമത്തിന് പിന്നിൽ സ്ത്രീവിരുദ്ധ മനോഭാവമുള്ളവരാണെന്ന് സിപിഎം സംസ്ഥാന നേതാവ് എം.സ്വരാജ്. സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചതെന്ന് സ്വരാജ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ടൗൺ സ്ക്വയറിൽ പ്രസംഗിക്കുകയായിരുന്നു.
അടിസ്ഥാനമില്ലാത്ത കേസ് ആയിരുന്നെങ്കിൽ പ്രതികളായ കെഎസ്‌യുക്കാർക്ക് ആദ്യം തന്നെ ജാമ്യം ലഭിക്കുമായിരുന്നു. ഇവർ ശിക്ഷിക്കപ്പെടും . ശസ്‌ത്രക്രിയയിൽ വീഴ്ചകൾ സംഭവിച്ചതിനു മന്ത്രിയെയാണോ ആക്രമിക്കേണ്ടത്.വീഴ്ചകൾ എല്ലാ കാലത്തും സംഭവിക്കാറുണ്ട്. മന്ത്രിമാർ തിരുത്താൻ നേതൃത്വം കൊടുക്കുന്നവരാണ്. അവരെ വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നു കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ കണ്ണൂരിൽ കായികമായി ആക്രമിച്ചവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്ന് സിപിഎം നേതാവ് ടി.എം തോമസ് ഐസക് പറഞ്ഞു. ശരത്ചന്ദ്ര കുമാർ അധ്യക്ഷനായിരുന്നു. എം.വി സഞ്ജു, ഓമല്ലൂർ ശങ്കരൻ, സക്കീർ ഹുസൈൻ, എൻ.സജി കുമാർ, മനോജ് മാധവശേരി, നിസാർ നൂർമഹൽ, മാത്യു മരോട്ടിമൂട്ടിൽ, വർഗീസ് മുളയ്ക്കൻ, ബി. ഹരിദാസ്, മനു വാസുദേവ്, സത്യൻ കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.





