സമയക്രമത്തെ ചൊല്ലി തർക്കം, പിന്നാലെ കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തര്‍ക്കത്തിനിടെ വടിവാളുമായി ജീവനക്കാരന്റെ പരാക്രമം. വൈറ്റില ഹബ്ബിലായിരുന്നു സംഭവം. ‘അതുല്യ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. അക്രമണത്തില്‍ ‘ഗുരുദേവന്’ എന്ന ബസിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രണ്ട് ബസുകളും തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. ഓടുന്ന സമയം സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു.കൂടാതെ ഇന്ന് രാവിലെ 11മണിക്ക് കലൂര്‍ സ്റ്റാന്റില്‍ വെച്ച് പാര്‍ക്കിങിനെ ചൊല്ലിയും ഇരു ബസുകളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ വൈറ്റില ഹബ്ബിൽ എത്തിയപ്പോഴാണ് ഗുരുദേവ ബസിലെ ജീവനക്കാരെ അതുല്യ ബസിലെ ജീവനക്കാരന് വടിവാളുമായി ആക്രമിച്ചത്.
വണ്ടി തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. ഇയാൾ അസഭ്യം പറഞ്ഞതായും ‘ഗുരുദേവന്’ ബസിലെ ജീവനക്കാര്‍ പറയുന്നു. ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.ആക്രമണം നടത്തിയവര്‍ക്കെതിരെ ഇവര്‍ മരട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മാരകായുധങ്ങളുപയോഗിച്ചുള്ള അക്രമണമായതിനാല്‍ പ്രതികള്‍ക്കെതിരെ ആംസ് ആക്റ്റ് അടക്കം ചുമത്താനാണ് സാധ്യത.





