ഓണത്തിന് സംസ്ഥാനത്ത് ആശ്വാസ പ്രഖ്യാപനങ്ങൾ; ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 1105 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം ഓണത്തോടനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിന്നാക്ക വിഭാഗക്കാർക്കുള്ള പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള തുക വിതരണം ചെയ്യും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശികയും അനുവദിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് 53 കോടി രൂപ അനുവദിക്കാനും തീരുമാനമായി. തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് സഹായം ലഭിക്കും. ഓരോ തൊഴിലാളിക്കും 1200 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപ അനുവദിച്ചതായും വി.ഡി. സതീശൻ അറിയിച്ചു. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉൾപ്പെടെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണത്തിന് വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ആശ്വാസം നൽകുന്നതിനായാണ് സർക്കാർ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആറ് ലക്ഷം ഓണക്കിറ്റുകൾ തയ്യാറാക്കിയതായി സർക്കാർ അറിയിച്ചു. ഇതിൽ പകുതിയിലധികം കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചുകഴിഞ്ഞു. ഇന്ന് ഉച്ചവരെ 75,000ത്തിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു. ശേഷിക്കുന്ന കിറ്റുകൾ കൂടി റേഷൻ കടകളിൽ എത്തിച്ച് വിതരണം വേഗത്തിലാക്കും.
ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി 13 സബ്സിഡി സാധനങ്ങൾ വില വർധനയില്ലാതെ നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ 10 ഇനങ്ങൾക്ക് കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് വില കുറച്ചതായും അറിയിച്ചു. എംഡിഎംഎ കേസിലെ പ്രതികളുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിലും പ്രതികരണം. ഇഷ്ടം പോലെ ആളുകൾ തന്നെ വന്ന് കാണുന്നുണ്ടാകുമെന്നും, താൻ പരിചയപ്പെട്ട സമയത്തെക്കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അതിന് മുൻപ് അയാൾ എന്നെ വന്ന് കണ്ടിട്ടുണ്ടാകും. ഞാൻ അയാളെ പരിചയപ്പെട്ട സമയമാണ് പറഞ്ഞത്,’ എന്നായിരുന്നു പ്രതികരണം.
ബോർഡ് കോർപ്പറേഷൻ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും ഓണം കഴിയുമ്പോഴേക്കും നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപടികൾ എപ്പോൾ പൂർത്തിയാക്കിയെന്നതടക്കമുള്ള കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഒരു പോസ്റ്റും നീക്കം ചെയ്യണമെന്ന് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ലീഗൽ റിക്വയർമെന്റ്’ എന്നത് സർക്കാർ ആവശ്യപ്പെട്ടുവെന്ന അർത്ഥത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. മെറ്റയോട് സർക്കാർ വിശദീകരണം പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേഭാരതം വിഷയമടക്കം ചൂണ്ടിക്കാട്ടി ‘ഒരാൾക്കും കീഴടങ്ങുന്ന സർക്കാരല്ല ഇത്’ എന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും സർക്കാർ കീഴടങ്ങിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ജാതി-മത സംഘടനകൾക്കും സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ കഴിയില്ലെന്നും സർക്കാർ സ്വതന്ത്രമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





