
ഇടുക്കി: പെരുമാങ്കണ്ടത്ത് റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആൾ വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരൻ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല. എന്നാൽ മൃതദേഹം സിബിയുടേത് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രധാന റോഡിനോട് ചേർന്ന വിജനമായ സ്ഥലത്താണ് കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. പരിസര പ്രദേശങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വാഹമോടിച്ചിരുന്നത് സിബി തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.
വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി സിബി കടയിലേക്ക് പോയെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ അപകടത്തിലേക്ക് നയിച്ചതെന്താണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വാഹനത്തിന് തീ പിടിച്ചപ്പോൾ പറമ്പിലേക്ക് ഓടിച്ച് കയറ്റിയതാകാമെന്ന് പ്രാഥമിക നിഗമനം.