മൂന്നാറിൽ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവം:പ്രതികളായ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്

ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് കൊരങ്ങണി പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാട്ടിലുമായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ അതിക്രമമുണ്ടായത്. വഴിയോരക്കടകൾക്ക് മുന്നിൽ ടൂറിസ്റ്റ് ബസ് നിർത്തിയിട്ടു എന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകൾ ചേർന്ന് സഞ്ചാരികളെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.
ടോപ് സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മൂന്നാറിൽ നേരിട്ടെത്തി അടിയന്തര യോഗം വിളിക്കുമെന്നും, തമിഴ്‌നാട് സർക്കാരിന്റെ സഹായം കൂടി ഉറപ്പാക്കി മൂന്നാറിലെ ക്രമസമാധാനം കർശനമായി നിലനിർത്തുമെന്നും മന്ത്രി അറിയിച്ചു.





