
കള്ളപ്പണ കേസിൽ ജയിൽ മോചിതനായബിനീഷ് കോടിയേരി അഭിഭാഷകവൃത്തിയിലേക്ക്. ഇന്ന് 11.30ന് ഹൈക്കോടതിക്ക് സമീപം ഓഫീസ് പ്രവർത്തനം ആരംഭിക്കും. കെഎച്ച്സിസിഎ കോംപ്ലക്സിൽ 651ആം നമ്പർ മുറിയിലാണ് ഓഫീസ്. ബിനീഷിനൊപ്പം പിസി ജോർജിന്റെ മകൻ ഷോൺ ജോർജും, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകൻ നിനു മോഹൻദാസുമുണ്ട്.
മൂവരും സഹപാഠികളായിരുന്നു. 2006ലാണ് ബിനീഷും ഷോണും അഭിഭാഷകരായി എൻറോൾ ചെയ്യുന്നത്. ഷോൺ രണ്ട് കൊല്ലം പ്രാക്ടീസും ചെയ്തു. അതേസമയം, മകന്റെ ഓഫീസ് ഉദ്ഘാടനത്തിന് കോടിയേരി ബാലകൃഷ്ണൻ എത്തില്ലെന്നാണ് വിവരം. എന്നാൽ പിസി ജോർജ് ചടങ്ങിൽ പങ്കെടുക്കും.
ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഒക്ടോബർ 30 രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു.
ബിജെപിയാണ് ഇതിനു പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
ഇത്രയും കാലം ജയിലിൽ കിടന്നത് ഭീഷണിക്ക് വഴങ്ങാത്തതിനാലെന്ന് ബിനീഷ് പ്രതികരിച്ചിരുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചു. കോടതിയോട് നന്ദിയുണ്ട്. സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാനാകില്ല. കൂടുതൽ പ്രതികരണം പിന്നീട് നടത്തും. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേർത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിൻ്റെ പേരിൽ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു.
തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്. ബിനീഷിനെ വരവേൽക്കാൻ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.





