
കോഴിക്കോട് : പെയിന്റ് മൊത്തവിതരണസ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. മാവൂർ റോഡ് ശ്മശാനത്തിന് സമീപം കുനിയിൽകാവ് റോഡിൽ ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മൂന്നുനിലകളുള്ള കെട്ടിടത്തിലെ താഴത്തെനിലയിലെ കടയ്ക്കാണ് തീപിടിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷത്തോളം രൂപയുടെ പെയിന്റ് കത്തിനശിച്ചു. കടമുറിയുടെ പകുതിയോളം ഭാഗത്ത് തീപടർന്ന് കംപ്യൂട്ടറും കാമറകളും മറ്റുപകരണങ്ങളും നശിച്ചു.
ബീച്ച്, വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയങ്ങളിൽനിന്ന് ഓരോ യൂണിറ്റുകൾ വീതമെത്തി ഒന്നരമണിക്കൂറോളമെടുത്താണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ബീച്ച് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ. അരുൺ, എസ്എഫ്ആർഒമാരായ കെ. പ്രദീപ്, എൻ. ബിനീഷ്, വെള്ളിമാട്കുന്ന് അഗ്നിരക്ഷാനിലയത്തിലെ എസ്എഫ്ആർഒ എൻ. ബിനീഷ്, എഫ്ആർഒമാരായ മുഹമ്മദ് സാനിജ്, ടി.പി. മഹോഷ്, സി.പി. നിഷാദ് തുടങ്ങി 15-ഓളം അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.





