Kerala

ഇന്ധനവിലയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട്ടെ സംഘര്‍ഷം സ്വാഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍

Please complete the required fields.




ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം അവസാനിച്ചു. 11 മണിക്ക് ആരംഭിച്ച സമരം 15 മിനിറ്റ് നീണ്ടുനിന്നു.സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം. നേരത്തെ നിശ്ചയിച്ചിട്ടുള്ള സമര കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം നടന്നത്. എറണാകുളത്ത് ഹൈബി ഈഡന്‍ എംപി സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എംകെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ബിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപമാണ് സമരം നടന്നത്. സമരം സമാധാനപരമായി അവസാനിച്ചു.

പാലക്കാട് ജില്ലയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാലക്കാട് സുല്‍ത്താന്‍ പേട്ട് ജംഗ്ഷനിലാണ് സമരം നടത്തിയത്. ജംഗ്ഷന്‍ ഉപരോധിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ റോഡിന്റെ ഒരു ഭാഗം ഒഴിച്ചിട്ടുകൊടുക്കാനാണ് പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. വി കെ ശ്രീകണ്ഠന്‍ എംപി, രമ്യ ഹരിദാസ് എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചക്രസ്തംഭന സമരത്തില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന് സാഹചര്യം അനുവദിക്കാത്തതിനാലാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് സംഘര്‍ഷമുണ്ടായത് സ്വാഭാവികം മാത്രമാണ്. ജനങ്ങള്‍ സമരത്തോട് സഹകരിച്ചു. കൊച്ചിയില്‍ നേരത്തെയുണ്ടായ പ്രതിഷേധത്തിലെ സംഘര്‍ഷം നടന്‍ ജോജു ജോര്‍ജ് കാരണമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button