
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹരജി നൽകിയത്.
അതേസമയം തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റ മൊഴി കൂടി രേഖപ്പെടുത്തി കഴിഞ്ഞാൽ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്ത് തുടരന്വേഷണം വേണമോ എന്ന് തീരുമാനിക്കുക.
കത്ത് വ്യാജമായി നിർമ്മിച്ചതെന്നാണ് മേയർ ആര്യാരാജേന്ദ്രനും ഓഫീസിലെ ജീവനക്കാരും മൊഴി നൽകിയത്. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത ഈ മൊഴികളിലുണ്ട്. അതേസമയം ഇന്നും നഗരസഭയിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.





