
കോഴിക്കോട് : സമുദായഐക്യവും സാമുദായികസൗഹാർദവും മുസ്‌ലിം ലീഗിന്റെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അതിന് വിഘാതമുണ്ടാക്കുന്ന ഒരു നോട്ടംപോലും ലീഗ് പ്രവർത്തകരിൽനിന്ന് ഉണ്ടാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജില്ലാ മുസ്‌ലിംലീഗ് സമ്മേളനത്തിന്റെ ഭാഗമായിനടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരിലേക്കും നേതാക്കളിലേക്കുംമാത്രം തുറക്കുന്നതാവരുത് മുസ്‌ലിംലീഗ് പ്രവർത്തകരുടെ കണ്ണുകൾ. അത് സാധാരണക്കാരിലേക്കും തുറക്കണം. അധികാരമില്ലെങ്കിൽ ലീഗിന് നിലനിൽക്കാനാവില്ലെന്ന് പരിഹസിക്കുന്നവരുണ്ട്. എന്നാൽ, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ അധികാരം ആവശ്യമില്ലെന്ന് ലീഗ് തെളിയിച്ചു. 1952-ൽ ലീഗിനോടൊപ്പം മത്സരിച്ച പല പാർട്ടികളും ഇന്നില്ല. ഇന്നും പിളരാതെ തളരാതെ കൊടിമാറ്റാതെ നിലനിൽക്കുന്ന പാർട്ടി ലീഗാണ് -അദ്ദേഹം പറഞ്ഞു.
സമുദായ ഐക്യവും സാമുദായിക ഐക്യവും ലീഗിന് പ്രധാനമാണെന്ന്, മുഖ്യപ്രഭാഷണം നടത്തിയ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു.
സ്പർധയും വിള്ളലും ഒഴിവാക്കാൻ, സമുദായത്തിൽ വിള്ളൽ വീഴാതിരിക്കാൻ ലീഗ് ബദ്ധശ്രദ്ധരാണ്. ഓടിപ്പോയി തലയെടുക്കുന്ന തരത്തിലുള്ള പാർട്ടികളും തീവ്രസ്വഭാവമുള്ള സംഘടനകളും പൊതുരാഷ്ട്രീയം കൈയിലൊതുക്കാൻ ശ്രമിക്കുന്ന കാലത്ത് അതുതടഞ്ഞത് സാദിഖലി ശിഹാബ് തങ്ങൾ ജില്ലതോറും നടത്തിയ സൗഹൃദസന്ദർശനമാണ്. മതസൗഹാർദം നിലനിർത്തിമാത്രമേ പിന്നാക്കസമൂഹത്തിന് എല്ലാം നേടാൻ കഴിയുകയുള്ളൂ. അതൊക്കെ ലീഗ് തെളിയിച്ചതാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.





